Friday, April 30, 2010

വാര്‍ത്തകള്‍ ഉണ്ടാകുന്നത്

ഇത് ഞാന്‍ മുമ്പ് ഇവിടെ എഴുതിയതാണ് .

വാഹന അപകടം, തലയ്ക്കു പരിക്ക് പറ്റിയ വൃദ്ധന്‍ മരിച്ചു.
തിരുവനന്തപുരം : എല്‍ എം എസ് ജങ്ഷനില്‍ വച്ച് സ്വകാര്യ വാഹനം ഇടിച്ചു പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ പിന്നീട് മരണമടഞ്ഞു. നന്ദന്‍കോഡ്‌ സി ആര്‍ എച് എസ് 15-ല്‍ താമസക്കാരനായ കമലാസനന്‍ (64) ആണ് ഇന്നലെ അതി ദാരുണമായി കൊല്ലപ്പെട്ടത്. അലക്ഷ്യമായി റോഡു മുറിച്ചു കടന്ന കമലാസനനെ അമിത വേഗത്തില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ ബോധമില്ലാതെ കിടന്ന കമലാസനനെ പോലീസ് പട്രോള്‍ സംഘം എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിനിരയായ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ യാത്രക്കാര്‍ കൈകാര്യം ചെയ്തു പോലീസില്‍ ഏല്പിച്ചു. ഇയാള്‍ക്കെതിരെ കുറ്റകരമായ നരഹത്യക്ക് പോലിസ് കേസ് ചാര്‍ജ് ചെയ്തു. സരസ്വതി ആണ് മരിച്ച കമലസനന്റെ ഭാര്യ. സിനി, അജി, സിജു എന്നിവര്‍ മക്കള്‍ രാജേഷ്‌ മരുമകന്‍.

''ഹൊ ! ഈ നശിച്ച ബൈക്ക് യാത്രക്കാര്‍ കാരണം മനുഷ്യര്‍ക്ക്‌ റോഡില്‍ ഇറങ്ങി നടക്കാന്‍ മേല'' ചായയുമായി വന്ന അമ്മയുടെ കമന്റ്.
'' എടി അതിനു അങ്ങേരു റോഡ്‌ മുറിച്ചു കടന്നതു ശ്രദ്ധയില്ലതെയല്ലേ, ബൈക്ക് കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ'' അച്ഛന്‍ ബൈക്ക് കാരന്റെ പക്ഷം ചേരാന്‍ തീരുമാനിച്ചു.
''എന്തായാലും അവനെ കൈകാര്യം ചെയ്തത് നന്നായി, ഇത് വായിക്കുന്നവര്‍ ഇനി ബൈക്ക് ഓടിക്കുമ്പോള്‍ സൂക്ഷിക്കുമല്ലോ''
''അവനെ കൈകാര്യം ചെയ്ത സമയത്ത് പരിക്കു പറ്റിയ ആളെ സമയത്ത് ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നെ അയാളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു'' അച്ഛന്‍ വിടാന്‍ ഭാവമില്ല
''അല്ലേലും നിങ്ങള്‍ക്ക് ഞാന്‍ എന്ത് പറഞ്ഞാലും അതിനു മറുപടി കാണും'' അമ്മ മുഖം വീര്‍പ്പിച്ചു അടുക്കളയിലേക്കു നടന്നു
അച്ഛന്‍ പത്രത്തിലേക്ക് മുഖം തിരിച്ചു
''ഇടുക്കി കളക്ടറെ മാറ്റാന്‍ നീക്കം''
...................................................................................................
പുറത്തെ ഭൂമി പോലെ കമലാസനന്റെ മനസ് ചുട്ടു പഴുക്കുകുയായിരുന്നു........
ഇന്നെങ്കിലും ആ മാനേജര്‍ ലോണ്‍ പാസാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ ആകെ തകിടം മറിയും. രാജേഷിന്റെ വീടുകാര്‍ക്ക് കൊടുക്കാമെന്നു പറഞ്ഞ തുക മുഴുവന്‍ കൊടുക്കേണ്ട കാലാവധി കഴിഞ്ഞിരിക്കുന്നു. സിനി കഴിഞ്ഞ തവണ വീട്ടില്‍ വന്നപ്പോഴും അത് പറഞ്ഞിരുന്നു. തറവാട് വീട് ഭാഗം വെച്ചപ്പോള്‍ കിട്ടിയ ഓഹരി ഒട്ടുമുക്കാലും അവളുടെ കല്യാണത്തിന് വേണ്ടി ചെലവായി. അജിക്ക് ഗള്‍ഫില്‍ പോകാന്‍ വിസക്ക് കൊടുക്കാന്‍ ലോണ്‍ എടുത്തത്‌ ഇപ്പോഴും അടക്കാന്‍ ബാക്കിയാണ്. ഈ ലോണ്‍ കിട്ടിയാലേ അതൊന്നു പുതുക്കി വെക്കാന്‍ കഴിയു.
പെട്ടെന്നാണ് അയാള്‍ ഒരു ബൈക്ക് വരുന്നത് കണ്ടത്. ഒഴിയാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഇടിയേറ്റ്‌ അയാള്‍ റോഡിലേക്ക് തെറിച്ചു വീണു.
*.............................................................................................................
മാനേജരോട് ലീവ് പറഞ്ഞു ബൈക്കില്‍ വീട്ടിലേക്കു കുതിക്കുമ്പോള്‍ സഞ്ജു ഓര്‍ത്തു.........
ദൈവമെ, അമ്മക്ക് ഒന്നും വരുത്തരുതേ. കഴിഞ്ഞ തവണ ലീവ് കഴിഞ്ഞു ഇറങ്ങാന്‍ നേരം മുഖത്തെ വാട്ടം ശ്രദ്ധിച്ചിരുന്നു. ചോദിച്ചിട്ട് ഒന്നും പറഞ്ഞുമില്ല. അമ്മയോട് ഇവിടെ വന്ന് നില്‍ക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. അവിടെ വീട് അടിച്ചു വാരാന്‍ ആളില്ലാതെ കിടന്നു പോകുമത്രേ. പാവം അമ്മയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അച്ഛനുള്ളപ്പോഴും അമ്മ വീട് വിട്ടു മാറി നിന്നിട്ടില്ല. നീ ഒരുത്തിയെ കൊണ്ട് വാ എന്ന് ഇപ്പോഴും പറയും. കടങ്ങളൊക്കെ വീടട്ടെ അമ്മെ എന്ന് ഞാനും. ഇനി വെച്ചു താമസിപ്പികേണ്ട. ഉടനെ പെണ്ണ് നോക്കാന്‍ അയ്യപ്പന്‍ നായരോട് പറയണം. പെട്ടെന്ന് ഒരാള്‍ റോഡിലേക്ക് കടക്കുന്നു. സഞ്ജു ബ്രേക്ക് ചവിട്ടി. പക്ഷെ താമസിച്ചിരുന്നു. ബൈക്ക് അയാളെ ഇടിച്ചു തെറിപ്പിച്ചു.
...............................................................................................................................
കിഴക്കേ കോട്ടക്കുള്ള ബസ്‌ കാത്തു നില്‍ക്കുമ്പോഴാണ് മൊയ്തു ആ കാഴ്ച കണ്ടത്. പാഞ്ഞു വന്ന ബൈക്ക് ഒരു വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുന്നു. അയാള്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. ഒരാള്‍ റോഡില്‍ കിടക്കുന്നു. തല പൊട്ടി രക്തം ഒഴുകുന്നുണ്ട്. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ രണ്ടു മൂന്ന് പേര്‍ ഉടുപ്പില്‍ കുത്തി പിടിച്ചു നില്‍ക്കുന്നു. ''നിങ്ങള്‍ അയാളെ ഇടിക്കാതെ പരിക്ക് പറ്റിയ ആളെ ആശ്പത്രിയില്‍ ആക്കാന്‍ നോക്കിന്‍'' മുതിര്‍ന്ന ഒരാള്‍ നിര്‍ദേശിച്ചു. ''അതെ അതാ ശരി, ഒരു ഓട്ടോ വിളിക്ക്, അല്ലേല്‍ കാറോ ജീപ്പോ വിളിക്ക്'' മറ്റൊരാള്‍ അത് ശരി വെച്ചു. ''പോലീസിനെ വിളി, അവര്‍ വന്ന് കൊണ്ട് പോകും'' ''ആരെങ്കിലും ഒരു സോഡാ കൊണ്ട് വന്ന് അയാള്‍ക്ക്‌ കൊടുക്ക്‌'', ''ഇവനൊക്കെ കാലിനിടയില്‍ രണ്ടു ചക്രം കിട്ടിയാ പിന്നെ നെലത്തും താഴേമല്ല'' ''വെള്ളമാന്നാ തോന്നുന്നേ'' ഇങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.
പോലിസ് ജീപ്പ് സൈറന്‍ മുഴക്കി വന്നു. രണ്ടു പോലീസുകാര്‍ ഇറങ്ങി. ഒരാള്‍ പാന്റ്സ്‌ ഒന്ന് നേരെയാക്കി ഇട്ടു, ഇടിച്ച ബൈക്കിന്റെ സമീപം ചെന്ന് നോക്കി "ആരുടെയ വണ്ടി?'' അയാള്‍ ചോദിച്ചു '' ദേ ഇവന്റെയാ'' അവര്‍ ആ ചെറുപ്പക്കാരനെ അയാള്‍ക് നേരെ നീക്കി നിര്‍ത്തി. ബുക്കും പേപ്പറും ഒക്കെ ഒണ്ടോ ഡേ ? പോലീസുകാരും ചില യാത്രകാരും ചേര്‍ന്ന് പരിക്കേറ്റ ആളിനെ വണ്ടിയില്‍ എടുത്തു കിടത്തി. ''നീയും കേറ്'' പോലീസുകാരന്‍ ആ ബൈക്ക് കാരനോട് നിര്‍ദേശിച്ചു. ഇരുവരെയും കയറ്റി ജീപ്പ് പാഞ്ഞു പോയി. ആള്‍ക്കാര്‍ പിരിഞ്ഞു പോയി.
സമയം 11.30 ഇപ്പൊ ചെന്നില്ലെ വില്ലജ് ഓഫിസര്‍ എങ്ങോട്ടെങ്കിലും പോകും. പിന്നെ സര്‍ടിഫിക്കറ്റ് കിട്ടില്ല. കിഴക്കേകോട്ട ബോര്‍ഡ് വെച്ചു വന്ന ബസിനു നേര്‍ക്ക്‌ മൊയ്തു ഓടി.
..............................................................................................
ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും ഭാവന മാത്രം. സാദൃശ്യം തോന്നിയാല്‍ അത് നിങ്ങള്‍ റോഡില്‍ ഇറങ്ങി നടക്കുന്നത് കൊണ്ട് മാത്രം

Friday, October 24, 2008

ആ നീല പാര്‍ക്കര്‍ പേന

ഇന്നലെ ബാങ്കില്‍ വച്ചു എന്റെ പേന നഷ്ടപ്പെട്ടു. ഒരാള്‍ക്ക് എഴുതുവാന്‍ വേണ്ടി കൊടുത്തതാണ്. തിരികെ വാങ്ങാന്‍ മറന്നു.
ഞങ്ങളുടെ പേരെഴുതിയ വാകമരത്തിന്റെ ചുവട്ടില്‍ വച്ചു എന്റെ പിറന്നാള്‍ ദിവസം അവള്‍ സമ്മാനിച്ചതായിരുന്നു ആ നീല പാര്‍ക്കര്‍ പേന. പേനകളെ ഏറെ ഇഷ്ടപെടുന്ന എനിക്കുള്ള സമ്മാനം. കൂടെ ഒരു കാട്രിജും. തീരുമ്പോള്‍ പറഞ്ഞാല്‍ മതി വേറെ കാട്രിജ് (റീഫില്‍) വാങ്ങിത്തരാം എന്നും പറഞ്ഞിരുന്നു. അന്നുമുതല്‍ ഇന്നു വരെ എന്റെ പോക്കറ്റിനെ അലങ്കരിച്ചിരുന്ന ആ പേനയാണ്‌ ഇന്നലെ നഷ്ടപ്പെട്ടത്.
അവള്‍ തന്ന ഒന്നും തന്നെ ഞാന്‍ നഷ്ടപെടുതിയിട്ടില്ല. ചെറിയ നൂല് മുതല്‍ പത്തു മാര്‍ക്കിന്റെ ഏസ്സെ മാതിരിയുള്ള പ്രണയലേഖനങ്ങള്‍ വരെ അതില്‍ പെടും. അങ്ങനെയുല്ലപ്പോഴാണ് ആ പേനയുടെ നഷ്ടം
അത് തിരികെ കിട്ടുവാനുള്ള പല വഴികളെ പറ്റി ഞാന്‍ ആലോചിച്ചു. ബാങ്കില്‍ പോയി ഒന്നു അന്വേഷിക്കണോ അല്ലെങ്കില്‍ പത്രത്തില്‍ ഒരു പരസ്യം കൊടുത്താലോ- ഏതാണ്ടിങ്ങനെ - എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ പാര്‍ക്കര്‍ പേന നഷ്ടപ്പെട്ടു, അത് കിട്ടുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ അറിയിക്കാന്‍ താല്‍പര്യപെടുന്നു. അല്ലെങ്കില്‍ ആ പേനയുടെ ഒരു ചിത്രം കൊടുത്തിട്ട് 24/10/2008 മുതല്‍ കാണ്മാനില്ല. കണ്ടെത്തുന്നവര്‍ താഴെ കൊടുത്തിട്ടുള്ള നമ്പറില്‍ അറിയിക്കണമെന്ന് താല്‍പര്യപെടുന്നു. പ്രിയ പേനയെ മടങ്ങി വരിക എന്നോ മറ്റോ ഒരു വരി കൂടി ചേര്‍ക്കാം അല്ലെ.

Saturday, October 18, 2008

ഇല്ലുസ്ട്രറ്റൊര്‍-ന്റെ നിര്‍മിതി, ഫോട്ടോഷോപ്പ്-ന്റെ ഫിനിഷിങ്


ഇല്ലുസ്ട്രറ്റൊര്‍-ന്റെ നിര്‍മിതി, ഫോട്ടോഷോപ്പ്-ന്റെ ഫിനിഷിങ്

Monday, October 13, 2008

ഇന്നലെ ഞാന്‍ ഒരാളെ കൊന്നു!

ഇന്നലെ ഞാന്‍ ഒരാളെ കൊന്നു! സത്യമായും കൊന്നു. വെട്ടുകത്തി കൊണ്ടു വീണ്ടും വീണ്ടും വെട്ടി ഞാന്‍ അവന്‍റെ മരണം ഉറപ്പാക്കി. കത്തി ഉപേക്ഷിച്ചു ഞാന്‍ ഓടി. പക്ഷെ രാത്രി തന്നെ പോലീസ് പിടിയിലായി. പോലീസ് ജീപ്പില്‍ ഇരിക്കുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നി. എന്ത് പറഞ്ഞാലും ഞാന്‍ ഒരാളെ കൊന്നില്ലേ. എന്തിന് വേണ്ടി എനിക്കറിയില്ല. ഞാന്‍ എന്റെ തന്നെ തലയില്‍ തല്ലി. അത്ഭുതം! എനിക്ക് വേദനിക്കുന്നില്ല. ഒരു ഞെട്ടലോടെ, ഏറെ സന്തോഷത്തോടെ ഞാന്‍ ആ സത്യം മനസിലാക്കി. ഞാന്‍ സ്വപ്നം കാണുകയായിരുന്നു. ഹൊ! ആശ്വാസമായി. ഞാന്‍ എഴുനേല്‍ക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ല, എന്‍റെ തല വേര്‍പെട്ടു കിടക്കുന്നു. പെട്ടെന്ന് ഞാന്‍ ഞെട്ടി ഉണര്ന്നതിനാല്‍ ആ സ്വപ്നം ഇടക്ക് വച്ചു മുറിഞ്ഞു പോയി. അങ്ങനെ സ്വപ്നത്തില്‍ മറ്റൊരു സ്വപ്നം.

Friday, September 26, 2008

മോലാല്‍ കാണി, മമ്മൂട്ടി കാണി

വയനാട്ടിലാണ് ഈ സംഭവം നടന്നത്. ഒരു പണിക്കനും പണിക്കത്തിയും കൂടി ജുറാസിക് പാര്‍ക്ക് സിനിമ കാണാന്‍ പോയി. സിനിമ കണ്ടു തിരിച്ചു വന്ന പണിക്കനോട് ഒരാള്‍ ചോദിച്ചു എങ്ങനെ ഉണ്ടായിരുന്നു സിനിമ. പണിക്കന്‍ പറഞ്ഞു : ഓ എന്നോ ചിനിമ, മോലാല്‍ കാണി, മമ്മൂട്ടി കാണി, രണ്ടു ഓന്തുകള് മാത്രമേ ഒള്ളാര്‍ന്നു.



Tuesday, September 23, 2008

പ്രിയ ബുലോക സുഹൃത്തുക്കളെ

എന്റെ ഒരു ഫ്രണ്ടിനു തുള്ളല്‍ പ്രസ്ഥാനത്തെ കുറിച്ചു ഒരു ലേഖനം തയ്യാറാക്കണം. എന്തെങ്കിലും ലിങ്ക് തന്നു സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Monday, September 22, 2008

വരുന്നു രാത്രിയില്ലാത്ത ഒരു ദിവസം

ഈ വരുന്ന ഒക്ടോബര്‍ 17-നു സൂര്യന്‍ ഒന്നര ദിവസം ദൃശ്യമാകുമാത്രേ. 2400 വര്‍ഷങ്ങള്‍ കഴിഞാണ് ഇത്തരമൊരു പ്രതിഭാസത്തിനു ഭൂമി വേദിയാകുന്നത്‌. പ്രിയ സുഹൃത്തുകളെ ഇതു സത്യമാണോ എന്നറിയില്ല. എന്‍റെ ഒരു സുഹൃത്തിനു വന്ന സര്‍വീസ് മെസ്സേജ് ആണിത് . അതുകൊണ്ട് ഇതു സത്യമല്ലെങ്കില്‍ ആരും തെറി പറയരുത് എന്നൊരു അപേക്ഷയുണ്ട്.